April 20, 2007

ചന്ദ്രേട്ടന്‍

ഡാ, നിയ്യ് ചോറ് വയ്ക്കണ്ടാട്ടാ.. നെനക്കും ജോണ്‍സനൂള്ളത് ഞാന്‍ വയ്ച്ച്ട്ട്ണ്ട്...”
അപ്പുറത്തെ മുറിയില്‍ നിന്നും ചന്ദ്രേട്ടന്റെ അറിയിപ്പു വന്നു. 8 മണി. ഒഫീസില്‍ നിന്നു വന്ന് ഡ്രെസ്സ് മാറ്റുകയായിരുന്നു ഞാന്‍.
“ഡാ, ഞാനിന്ന് ട്രിപ്പ് കഴിഞ്ഞ് കുമ്പളങ്ങിയില്‍ ആളെ ഇറക്കി നിക്ക്വായിര്ന്ന്... നല്ല ചോരപൊടിയണ നെയ് മീന്‍. ഒരു കിലോ ങ്ക്ട് വാങ്ങി. കുളീണ്ടെങ്കി കുളിച്ച്ട്ട് വാ. ജോണ്‍സനിപ്പൊ എത്തും...”
ചന്ദ്രേട്ടന്‍ റ്റൂറിസ്റ്റ് ബസ്സിലെ ഡ്രൈവറാണ്. നല്ലോണം വെള്ളടിക്കും, നല്ലോണം ഭക്സണം കഴിക്കെം ചെയ്യും. ജോണ്‍സന്‍ ഒരു സ്പിന്നിങ് മില്ലിലെ ഇലക്റ്റ്രിഷ്യനും. ഇന്നെന്താണാവോ കോള് ?
ഞാന്‍ കുളി കഴിഞ്ഞെത്തിയപ്പൊഴെക്കും ജോണ്‍സനുമെത്തിയിരുന്നു. എല്ലാവരും ഊണു കഴിക്കാനിരുന്നു.
“ഡാ, കഴിഞ്ഞാഴ്ച കപ്പലീ വന്ന മാല്‍കം സായിപ്പ് തന്നതാ”... നാലഞ്ചു പൌച്ച് ഫ്രെഞ്ച് വൈന്‍. എല്ലാവരും ഓരൊ പൌച് പൊട്ടിച്ചു കഴിച്ചു. കുടല്‍ കത്തുന്ന വിശപ്പ്. നല്ല അടിപൊളി മീന്‍ കറിയും പൊരിച്ചതും. ഉരുട്ടി വിഴുങ്ങി.
“ന്താ ചന്ദ്രേട്ടാ കാര്യം?” ഞാന്‍ തിരക്കി
“ഡാ, നാളെ എന്റെ മോന്‍ പൂനെ ന്നു വ‍ര്‍വാണ്ട്രാ...ഞാന്‍ രാവിലെന്നെ പാലാക്കു പോവും”
ചന്ദ്രേട്ടന്റെ ഒറ്റ മോനാണ്. പൂനെ യില്‍ മിലിറ്ററി സ്കൂളില്‍ 11ആം ക്ലാസില്‍. “മെഡിസിനു പടിക്കണന്നാ അവന്‍ പറെണെ” ചന്ദ്രേട്ടന്‍ പറയാറുണ്ടായിരുന്നു.
നാടിനെ ഇളക്കി മറിച്ചതായിരുന്നു ചന്ദ്രേട്ടന്റെ കല്യാണം. ഭാര്യ കൃസ്ത്യാനി.
“ഡാ.. പാലായീന്ന് ഒരു കൃസ്ത്യാനിപ്പെണ്ണിനെ പ്രേമിക്ക്വാ, കെട്ട്വാ..ന്നൊക്കെ പറേണത് നെനക്കൊക്കെ ആലോചിക്കാന്‍ പറ്റ്വോ..? മീനച്ചിലാറ്റീക്കോടെ ഒരു കയ്യില്‍ അവള്‍ടെ കയ്യും മറ്റേക്കയ്യില്‍ പ്രാണനും പിടിച്ചോണ്ട് മുണ്ടില്ലാണ്ടെ ഓടീട്ട് ണ്ട്രാ ഞാന്‍. അന്ന് അവള്‍ടെ വകയിലൊരമ്മാവന്‍ മാത്രെ സഹായത്തിനൊണ്ടായിരുന്നുള്ളോ. പിന്നെപ്പിന്നെ വീട്ടുകാര്ടെ എതിര്‍പ്പൊക്കെ കൊറഞ്ഞു. ഇപ്പൊ അമ്മാവനും അവളും പാലായിലും ഞാനിങ്ങനെ ഓട്ടത്തിലും..” ഇതാണു ചന്ദ്രേട്ടന്റെ ആത്മകഥ.
“ഇത്തവണ, ചന്ദ്രേട്ടാ, മെഴ്സിചേച്ച്യെം മോനെം കൂട്ടിക്കൊണ്ടരണം. എന്നൂം കൊണ്ടരാം കൊണ്ടരാം ന്നുള്ള പറച്ചിലല്ലാതെ കൊണ്ടരുന്നില്ലല്ലൊ..” ജോന്‍സന്‍ പറഞ്ഞു.
“ഇത്തവണ കൊണ്ടരാഡാ.. ന്റ മോന്റ ഫോടൊ കാണണോ.. അയച്ചു തന്നിട്ടുണ്ട് അവന്‍”
ചന്ദ്രേട്ടന്‍ ട്രങ്കുപെട്ടി തുറന്ന് തുണികലെല്ലാം പുറത്തു വച്ച് ഒരു പ്ലാസ്റ്റിക് കൂടെടുത്തു. അതിനുള്ളില്‍ ഒരു പൊതി. അതിനുള്ളില്‍ വേറൊന്ന്. പിന്നെ അതിനുള്ളില്‍ മാതൃഭൂമിക്കുള്ളില്‍ ഗില്‍റ്റ് പേപ്പറില്‍ പൊതിഞ്ഞ ആര്‍മി യൂണിഫോമിലുള്ള ചിരിക്കുന്ന ഒരു പയ്യന്റെ പടം.
“ചുള്ളിക്കമ്പു പോലിരുന്ന ചെക്കനാ.. പത്തടി ഓട്യാ ശ്വാസം മുട്ടും. ഇപ്പ കണ്ടാ.. ഇരുമ്പിന്‍ കീടം പോലെയാ ഇരിക്ക്ണത്. ഇതിനുമുമ്പ് പൂനക്കു പോയപ്പൊ കണ്ടിരുന്നു” ചദ്രേട്ടന്റെ കണ്ണില്‍ വാത്സല്ല്യത്തിന്റെ ഒരു തിര പാഞ്ഞു.
“നാളെ ഉച്ച്യാമ്പളക്കും അവനെത്തും. എത്ര നാളായീടാ ന്റെ മേഴ്സീടേം മോന്റേം ഒപ്പം ചോറുണ്ടിട്ട്. ന്ന് ട്ട് എല്ലാരും കൂടെ വരാന്തേലു പായ വിരിച്ചു കെടക്കും. നല്ല കാറ്റാ പൊഴേന്ന്. തന്തപ്പിടിക്ക് ഒരു ഫുള്ളും വാങ്ങീട്ട്ണ്ട് ഞാന്‍. നാലൂസം അര്‍മാദിച്ച് ട്ടേ ഞാന്‍ തിരിച്ച് വരുള്ളൊ...” ആത്മഗതം പോലെ ചന്ദ്രേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങള്‍ക്കുരക്കം വരുന്നുണ്ടായിരുന്നു.
“പോയി കെടക്കെടാ പിള്ളേരേ... എനിക്കിന്നുറക്കല്ല്യാ...”
സ്വന്തം ലോകത്തില്‍ ചന്ദ്രേട്ടനെ മേയാന്‍ വിട്ട് ഞങ്ങളുറങ്ങാന്‍ പോയി.
>>>>>
കാലം കുറേ കഴിഞ്ഞു. എന്റേം ജോണ്‍സന്റേം കല്യാണം കഴിഞ്ഞു. എല്ലാവരും ഓരോരോ പ്രാരാബ്ധങ്ങളുമായി ഒതുങ്ങി. വല്ലപ്പൊളുമൊക്കെയുള്ള ഒരു ഫോണ്‍ കാള്‍.. ബന്ധങ്ങള്‍ അതിലൊതുങ്ങി. ചന്ദ്രേട്ടന്‍ പഴയ കൂറ്റാരത്തില്‍ത്തന്നെ താമസം. ആരോഗ്യം പൊതുവെ മോശമാണെന്നു കേട്ടിരുന്നു.
“ഡാ..മ്മടെ ചന്ദ്രേട്ടന്‍ പോയീട്ടാ...”ഫോണിന്റെ അങ്ങേത്തലക്കല്‍ ജോണ്‍സന്റെ ഇടറുന്ന ശബ്ദം...” “ബോഡി എറണാകുളം മോര്‍ചറീലാ. നീയങ്ക്ട് വാ.... ഞാനവിടെണ്ടാവും...”ഫോണ്‍ മുറിഞ്ഞു.
ഓടിപ്പിടച്ചു മോര്‍ച്ചറിക്കു സമീപം എത്തിയപ്പോള്‍ജോണ്‍സനും അശോകനും വ്വിനോദും എല്ലാമവിടെയുണ്ട്.
“ബോഡി ?” ഞാന്‍ ചോദിച്ചു
“ദാ .. ആ ആംബുലന്‍സിലുണ്ട്”
പഴയ ചന്ദ്രേട്ടന്റെ എക്സ് റേ പോലുള്ള രൂപം. വയര്‍ മാത്രമുണ്ട് ഒരു കുടത്തോളം.
“ലിവര്‍ സീറോസിസ്സായിരുന്നു” ജോണ്‍സണ്‍ പിറുപിറുത്തു.
“നിങ്ങളെല്ലാം പോയേപ്പിന്നെ 24 മണിക്കൂറും വെള്ളട്യായിരുന്നു. വല്ലാത്ത ഏകാന്തത പോലെ” അശോകന്‍ പറഞ്ഞു.
“ഇനി..” ഞാന്‍ ചോദിച്ചു
“പച്ചാളം ശ്മശാനത്തിലേക്ക്...” ജോണ്‍സണ്‍ പറഞ്ഞു.
“അതെന്താ..” ഞാന്‍ ഞെട്ടിപ്പോയി.. “പാലായിലെന്തേ...”
ജോണ്‍സനും അശോകനും മുഖത്തോട് മുഖം നോക്കി.
“രണ്ടു ദിവസായി ഞങ്ങള്‍ രാവും പകലുമില്ലാതെ അന്വെഷിക്കുകയായിരുന്നു. ചന്ദ്രേട്ടന്റെ ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ല...”
“അപ്പോ മെഴ്സി ചേച്ചിയും മോനും..?”
“അങ്ങനെ ആരുമില്ലാത്രേ... പാലായിലും കടപ്പാട്ടൂരും എല്ലാം അന്വെഷിച്ചു. പോലീസ് സ്റ്റേഷനില്‍ അറിയിച്ച് അവരും വന്നിരുന്നു. ചന്ദ്രന്‍ ന്നൊരാളെ ആരുമറിയില്ല. ഒരു ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയൊരു ആശാന് ഈ അഡ്രസ്സിലുണ്ടായിരുന്ന, പണ്ട് നാടുവിട്ടുപോയ നാലഞ്ചു വയസ്സുള്ള ഒരു ചെറുക്കനെ അറിയാം. “ചത്തോ, ജീവിച്ചോ... ആര്‍ക്കറിയാം?” എന്നായിരുന്നു മറുപടി.” നെഞ്ഞത്തു ഭാരമുള്ള ഐസുകട്ട വച്ച പോലെ ജോണ്‍സന്റെ തണുത്തുറഞ്ഞ ശബ്ദം..
അപ്പോള്‍....????

March 29, 2007

ഒരു സംശയം...

ബൂലൊകത്തില്‍ വക്കീല്‍ ഭാഗം ചെയ്യുന്ന ആരെങ്കിലും / പെര്‍സൊണല്‍ വിഭാഗത്തില്‍ ജ്വാലി ചെയ്യുന്ന ആരെങ്കിലും മറുപടി തന്നാല്‍ കൊള്ളാം...
ഇപ്പോള്‍ പല കമ്പനികളും മിനിമം 1 വര്‍ഷം ജോലി ചെയ്തോളാമെന്ന കരാര്‍ സ്റ്റാമ്പ് പേപ്പറില്‍ എഴുതിക്കുന്നുണ്ട് (ഇല്ലെങ്കില്‍ penalty charge ചെയ്യുമെന്നും).
ഉദ്യൊഗാര്‍ത്ഥിയെ പേടിപ്പിച്ചു നിര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് ഇതിനു വല്ല legal sanctity യുമുണ്ടോ ? കോടതിയില്‍ പൊയാല്‍ ജോലിക്കാരനു പണി കിട്ട്വോ ?

March 19, 2007

പരിപ്പുവടകള്‍

“എട്യേയ്...നുമ്മ കടം വാങ്ങണേള്ള്...കടം കൊട്ക്ക്വേം, കടം വീട്വേം ചെയ്യിണില്ല“...
(തകഴി യുടെ “ഏണിപ്പടികളി”ല്‍ നിന്ന്)
########################
“അച്ഛാ, ഞാനിന്ന് കുറച്ചു വൈകും...സുനിലിന്റെ സെന്റ് ഓഫ് ആണ്”
അച്ഛന്‍ കമ്പനിയിലേക്ക് ഇറങ്ങാന്‍ നേരം ഞാന്‍ വിളിച്ചു പറഞ്ഞു. “ആ:“ എന്നു പറഞ്ഞ് അച്ഛന്‍ പുറപ്പെട്ടു.

ഏലൂരെ ഉറുമ്പു പൊടിക്കമ്പനിയിലാണ് (HIL) അച്ഛനു ജോലി. രാവിലെ എട്ടുമുതല്‍ നാലു വരെയുള്ള ഷിഫ്റ്റ്. ഞാനന്ന് സി.എ ക്കു പ0നവുമായി(??) അച്ഛന്റെ കൂടെ കളമശ്ശേരിയില്‍ താമസം. അമ്മയും അനിയനും മുത്തശ്ശിയും നാട്ടില്‍. അച്ഛന്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോകും. ഞാന്‍ രണ്ടാഴ്ചയിലൊരിക്കലും.

ഇന്ന് ബുധനാഴ്ച. സി എ സുഹൃത്ത് സുനിലിന്റെ ആര്‍റ്റിക് ള്‍സ് തീരുന്ന ദിവസം. അവന് ഒരു കമ്പനിയില്‍ അക്കൌണ്ട്സ് അസി. ആയി ജോലിയും കിട്ടിയിട്ടുണ്ട്. രമേശും പ്രേമനും എല്ലാം എത്തും.
അങ്ങനെ പ്രൊഗ്രാമെല്ലാം ഗംഭീരമാക്കി, പെമ്പിള്ളാരെയെല്ലാം പറഞ്ഞയച്ച് അടുത്ത കോഴ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. സുനിലിനെ വളച്ചു വാങ്ങിപ്പിച്ച ഒരു ഫുള്‍ ബോട്ടില്‍ വീരരാഘവനുമായി ഞങ്ങള്‍ കൂടി. ആഘൊഷങ്ങള്‍ക്കൊടുവില്‍ മൂന്നു കൊടുവാളു വച്ച പ്രേമനെ വിജയിയായി പ്രഖ്യാപിച്ച് തിരിച്ച് ലോഡ്ജിലെത്തുമ്പോള്‍ സമയം 10 മണി. സ്മെല്ലടിക്കതിരിക്കാന്‍ 50 ഗ്രാമോളം പെരുംജീരകം ചവച്ചു തുപ്പി വാതിലില്‍ മുട്ടി.
വാതിലു തുറന്ന അച്ഛന് കാര്യം ഏകദേശം മനസ്സിലായെന്നു തോന്നുന്നു. ഡ്രെസ്സ് മാറിവന്ന് അച്ഛനോടു “എനിക്കു ഭക്ഷണം വേണ്ടാച്ഛാ... ഞാന്‍ പുറത്തൂന്നു ബിരിയാണി കഴിച്ചു.” ഞാന്‍ പറഞ്ഞു
“ന്നാ...ഇതെടുത്തോളൂ...രണ്ടീസായി കൊണ്ട് വച്ചിട്ട്. തണുത്തിട്ടുണ്ടാവും..” എന്നും പറഞ്ഞു അച്ഛന്‍ ഷെല്‍ഫിലെ ടിന്നില്‍ നിന്ന് ഒരു പൊതിയെടുത്തുതന്നു. തുറന്നപ്പോള്‍ രണ്ടു പരിപ്പുവടകള്‍. ഉറുമ്പരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വടയില്‍ സൂക്ഷിച്ചു നോക്കുന്നതുകണ്ടപ്പോള്‍ “അയ്യൊ, ഉറുമ്പരിച്ചോ.. ന്നാ കളഞ്ഞോളു” എന്നു പറഞ്ഞു.

ഞാനെങ്ങനെ കളയും? കഴിഞ്ഞ മൂന്നു ദിവസമായി എനിക്കുവേണ്ടി കാത്തുവച്ച, D D T ലാബിലെ ഉപയോഗശൂന്യമായ ലാബ് റിപോര്‍ട് കടലാസില്‍ പൊതിഞ്ഞ, പരിപ്പുവടകള്‍..
##################
കടങ്ങള്‍ ഒരിക്കലും വീടുന്നില്ല...

March 05, 2007

February 26, 2007

പോസ്റ്റ്മോര്‍ട്ട മുറിയില്‍....

എന്തായിരിക്കും എല്ലും മാംസവും ചേര്‍ന്ന രൂപത്തെ മനുഷ്യനാക്കുന്നത്?
ഞരമ്പിലോടുന്ന ചോര? ജീവകോശങ്ങളിലൂടെ ചൂളംകുത്തിപ്പായുന്ന പ്രാണവായു?
ഈ ഭൂമിയിലെ നന്മകളേയും വേദനകളേയും പറ്റിയുള്ള അവന്റെ വികാരങ്ങള്‍?
അവനേക്കുറിച്ചുള്ള എന്റെ വികാരങ്ങള്‍ ?
************
വളരെയധികം സ്നേഹവാനായിരുന്ന വകയിലൊരു ഇളയച്ഛന്‍ കഴിഞ്ഞ വ്യാഴാഴ്ച ബൈക് ആക്സിഡന്റില്‍ മരിച്ചു. മൃതദേഹം മോര്‍ചറിയില്‍നിന്നെടുത്ത് പോസ്റ്റ്മോര്‍ടെം റൂമില്‍കൊണ്ടുകൊടുത്തപ്പോള്‍ അവിടെ വേറൊരു മൃതശരീരത്തിന്റെ തല ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിച്ചെടുക്കുന്നു. നെഞ്ചും വയറും കീറിപ്പൊളിച്ച് തുറന്നു വച്ചിരിക്കുന്നു. തല കറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് പുറത്തിറങ്ങി. ശുദ്ധവായു ആവോളം വലിച്ചു കയറ്റി. അരമണിക്കൂറിനു ശേഷം ബോഡി ഏറ്റുവാങ്ങാന്‍ അറിയിപ്പു കിട്ടി ചെന്നപ്പോള്‍ അറ്റന്‍ഡര്‍ക്കു ലേശം ധൃതി കൂടിപ്പോയി... തുന്നിക്കൂട്ടിക്കൊണ്ടിരിക്കുന്നതേയുള്ളു... തലച്ചോറെല്ലാം വാരിക്കൂട്ടി വയറിനകത്ത് കുത്തിനിറച്ച് മൂന്നുനാലു തുന്നല്‍....നിര്‍വികാരനായി ശരീരം ഏറ്റുവാങ്ങി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഒരു ഞെട്ടലോടെ മനസ്സിലായി... ഇളയച്ഛന്‍ എനിക്കൊരു മാംസക്കൂമ്പാരമായി മാറിയിരിക്കുന്നു....
മാപ്പ്....മാപ്പ്...
വസാംസി ജീര്‍ണ്ണാനി യഥാ വിഹായ....

February 20, 2007

കോണ്‍ഫിഡന്‍സ് ബില്‍ഡര്‍

കാര്‍ടൂണ്‍ നെറ്റ് വര്‍ക്കിലെ കമെര്‍ഷ്യല്‍ ബ്രേക്കില്‍ ബോണ്‍വിറ്റ യുടെ പരസ്യം കണ്ടിട്ട് മകന്‍ അച്ഛനോട് പരാതിസ്വരത്തില്‍....
“അന്ന് നമ്മള് മാര്‍ജിന്‍ ഫ്രീ കടയില്‍ പോയി ഹോര്‍ലിക്സ് നോക്കിയപ്പോത്തന്നെ ഞാന്‍ പറഞ്ഞില്ലേ, നിക്ക് കോണ്‍ഫിദന്‍സ് ബില്‍ഡര്‍ മതി, ഹോര്‍ലിക്സ് വേണ്ടാന്ന്.. അദോണ്ടല്ലേ നിക്ക് കോണ്‍ഫിദന്‍സ് ല്ല്യാ ത്തെ...”

February 16, 2007

കുഞ്ഞേ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍....

“നോക്കൂ ശിവാ‍, കുട്ടിക്ക് രണ്ട് വയസ്സായി എന്നല്ലേ പറഞ്ഞത് ? ഇനി പതുക്കെ മുലകുടി നിര്‍ത്തണം. ആണ്‍കുട്ടിയല്ലെ, രണ്ടുമൂന്നു വയസ്സുകഴിഞ്ഞാല്‍പ്പിന്നെ വലിയ ബുദ്ധിമുട്ടാകും നിര്‍ത്താന്‍...” ഡോക്റ്റര്‍ പറഞ്ഞു നിര്‍ത്തി.
മോന് ഛര്‍ദ്ദിയും മറ്റുമായി പീഡിയാട്രിഷ്യനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍.രണ്ടുവയസ്സുകാരന് അമ്മയെ കണ്ടാല്‍ അപ്പോള്‍ ‘അമ്മിനി’ വേണം. പാറു പറയുന്നത് പാലൊന്നും കിട്ടുന്നുണ്ടാവില്ല, വെറുതേ കുടിച്ചു പറ്റിക്കിടക്കുകയാണ് എന്നാണ്. [ ‘എന്നാലും അതൊരു സുഖാപ്പൂസേ... അദൊന്നും നിങ്ങളാണുങ്ങള്‍ക്ക് പറഞ്ഞാ മന്‍സിലാവില്ല്യാ...’]
“നി പ്പോ എന്താ ചെയ്യാ ? മാറ്റിക്കിടത്തി നോക്കിയാലൊ?” പാറു ചോദിച്ചു. അന്നു രാത്രി കണ്ണന്റേയും പാറുവിന്റെയും ഇടയില്‍ ഞാന്‍ സ്ഥലം പിടിച്ചു. ഏകദേശം പാതിരയായിക്കാണും, ഒരുറക്കവും കഴിഞ്ഞ് കണ്ണനുണര്‍ന്ന് കാറിപ്പൊളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പൊഴേക്കും ശ്വാസം കിട്ടാത്ത രീതിയിലായി കരച്ചില്‍. ലൈറ്റിട്ടു.അവന്റെ മുഖമൊക്കെ ചുവന്ന് വല്ലാതായിരിക്കുന്നു.
“ഇന്‍ക്ക് വയ്യ ദ് കണ്ടോണ്ടിരിക്കാന്‍...” ഒരു കരച്ചിലിന്റെ വക്കത്തെത്തിയ പാറു കണ്ണനെ വാരിയെടുത്ത് ബ്ലൌസിന്റെ പിന്നഴിച്ചു...
അടുത്ത ദിവസം.. കിടക്കുമ്പോള്‍ പാറു പറഞ്ഞു... “കണ്ണന്‍ ഇന്നു കരയാതിരിക്കട്ടേ ഈശ്വരാ... ഞാന്‍ ചെന്ന്യായകം പുരട്ടീട്ട് ണ്ട്...” അതു കേട്ടപ്പോള്‍ എനിക്കും സ്വല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
പതിവുപോലെ ഉറക്കം പിടിക്കുന്നതിനു മുന്‍പായി കണ്ണന്‍ അമ്മിനി ക്കു കരച്ചില്‍ തുടങ്ങി. പാറുവിന്റെ മുഖത്തു കണ്ണീര്‍ച്ചാലുകള്‍. ഞാന്‍ കണ്ണനെ എടുത്ത് “അമ്മക്ക് വാവുവാണ്.. അദോണ്ട് അമ്മിനി കുടിച്ചാ ഛര്‍ദ്ദിക്കും, ഡോട്ടരങ്കിളിനെ കാണെണ്ടീരും...” എന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല... കണ്ണടച്ച് കാറിപ്പൊളിക്കുകയാണ്. തേങ്ങിക്കൊണ്ട് പാറു കണ്ണനെ ചേര്‍ത്തു പിടിച്ചു. ആര്‍ത്തിയോടെ കുഞ്ഞിച്ചുണ്ടു ചേര്‍ത്ത കണ്ണന്‍ ഓക്കാനിച്ചു കൊണ്ട് അലറിക്കരഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് പാറു തലയിണയില്‍ മുഖം പൂഴ്ത്തി.
ഞാന്‍ കണ്ണനെ വാരിയെടുത്തു.. “അഛന്‍ പറഞ്ഞില്ലെ കണ്ണാ.. വാവു വന്ന് അമ്മയുടെ പാല്‍ കേടായിപ്പോയി. ന്യ ദ് കുടിക്കണ്ടാ ട്ടൊ...” തൊണ്ട ഇടറാതെ, കണ്ണു തുളുമ്പാതെ ഞാന്‍ പറയാന്‍ ശ്രമിച്ചു.
“ങും...നാളേ ഇന്‍ ച്ച് മദ് രം ട്ട് ട്ട് പാല് തരണം...ഛന്‍” കണ്ണന്‍ പറഞ്ഞു.

വിങ്ങിപ്പൊട്ടിക്കൊണ്ട് പാറു അവനെ മാറോടു ചേര്‍ത്തുറക്കി.
>>>
>>>>>
കണ്ണാ...നീയറിയുന്നോ... ജീവിതത്തിന്റെ കയ്പുകളിലേക്കുള്ള ആദ്യചുവടാണു ഞങ്ങള്‍ നിന്നെ വയ്പിച്ചതെന്ന്... ഒരുപാടു മധുരങ്ങള്‍ നുണയുവാനായി ഈ ചെറിയ ചവര്‍പ്പു നീ സഹിക്കൂ ഉണ്ണീ....

February 15, 2007

ആശാരി മാധവന്‍

നാട്ടിലെ സ്ഥലത്തെ പ്രധാന കുടിയന്‍ പട്ടം വിട്ടു വീഴ്ച്ചയില്ലാതെ നിലനിര്‍ത്തിപ്പോരുന്ന മാന്യ ദേഹമാണു ആശാരി മാധവേട്ടന്‍. ദേഷത്തെ പ്രധാന രമ്യഹര്‍മ്മ്യങ്ങളുടെ മരപ്പണിയിലെല്ലാം ടിയാന്റെ കരവിരുത് കാണാം. രാവിലെ അല്പം വൈകിയാലും, വൈകീട്ട് 05.30 എന്ന സമയം ക്ലോക്കില്‍ ഉണ്ടെങ്കില്‍ ആശാരി പണി തീര്‍ത്ത് ഇറങ്ങിയിരിക്കും - നേരെ വടക്കേപാടത്തേക്ക്. അവിടെയാണു അഞ്ചല്ല, അയ്യായിരം പേരു വന്നാലും കൂസലില്ലാതെ ഊട്ടാന്‍ കഴിയുന്ന സുബ്രേട്ടന്റെ ദാഹശമനിക്കട. ‘കനാലു പരങ്ങി, ചളുവട്ട് (സള്‍ഫേറ്റ്), ചങ്ങലമാടന്‍’ തുടങ്ങിയ ഓമനപ്പേരുകളിലറിയപ്പെടുന്ന കള്ളവാറ്റുകട [ കടയെന്നാല്‍... തോട്ടുംവക്കത്തെ കൈതപ്പൊന്ത]. ആദ്യത്തെ ഗ്ലാസില്‍ത്തന്നെ ഫ്യൂസായി, കുടിച്ചു മതിയാവാത്തവര്‍ക്ക് പാടത്തെ / തോട്ടിലെ വെള്ളം മുക്കിക്കൊടുത്ത് ലഹരിയുടെ അപാര തീരങ്ങള്‍ കടത്തി വിടുന്നതില്‍ വിദഗ്ധന്‍ {പക്ഷേ മ്മടെ മാവേട്ടനെപ്പൊലുള്ളവരെ ഈ കലാപരിപാടിയില്‍ ഉള്‍പ്പെടുത്തില്ല}
അപ്പോ , പറഞ്ഞു വന്നത്... മാവേട്ടന്‍ നേരെ പാടത്തേക്ക്. നീറ്റായി രണ്ടെണ്ണം വിട്ട്, മൂന്നാമത്തേതു വാങ്ങിയപ്പോള്‍ “രണ്ടെണ്ണം മതി മോനേ... മൂന്നില്‍കൂടുതലായാ നെഞ്ഞു കത്തും” എന്ന യേശു ചിത്രം ആലോചിച്ച്, നാലാമത്തേതുകൂടി അകത്താക്കി തെക്കോട്ട്, കരയിലേക്കു ഇഴഞ്ഞു. തെക്കേക്കുന്നു കയറുമ്പോള്‍, മൂന്നടി മുന്നോക്കം വച്ചാല്‍ രണ്ടടി പിന്നൊക്കം പോകുന്നതായി അനുഭവപ്പെട്ട ആശാരി “ ഡാ, സുബ്രാ‍ാ‍ാ, കതിനയാണല്ലാ..” എന്നൊക്കെ കൂവിക്കൊണ്ട് റോഡിന്റെ വീതി അളന്നു വീട്ടിലേക്കുള്ള പ്രയാണം തുടര്‍ന്നു. അതിനൊടുവില്‍, പുറപ്പെട്ട ദിക്കില്‍ നിന്ന് 100 മീ. അകലെയായി കാനയില്‍ സുഖശയനം നടത്തുന്ന രീതിയില്‍ ടിയാനെ അയലോക്കക്കാര്‍ കണ്ടെത്തി. ആശാരിച്ച്യോട് സഹതാപമുള്ള നാലുപേര്‍ ആശാരിയേ കയ്യിലും കാലിലുമായി തൂക്കിപ്പിടിച്ച് വീട്ടിലേക്കെടുത്തു. താന്‍ വായുവില്‍ യാത്ര നടത്തുകയാണെന്നു മനസ്സിലാകാത്ത ആശാരി “ഡാ... ഈ ആശാരി മാവന്‍ എത്ത്ര കുടിച്ചാലും ദേ..പോലെ പയറുമണിപോലെ പൊവ്വൂടാ... പോടാ ...##?്@** ”

February 09, 2007

മകന്‍

വൈകിട്ടായിരുന്നു വീട്ടില്‍ നിന്നു മടങ്ങിയത്. പുതുക്കാ‍ട്ടു നിന്നും ഞങ്ങല്ല് മൂന്നു പേരും ട്രെയിന്‍ കയറി. കുട്ടന്‍ രണ്ടു ദിവസത്തെ കളിയുടെ ഹാങ് ഓവെറിലായിരുന്നു. ഞങ്ങളും ഹോളിഡേ മൂഡിലായിരുന്നു. പോരാന്‍ നേരം മുത്തശ്ശി കൊടുത്ത 5 ഒറ്റ രൂപാ നാണ്യങ്ങള്‍ അവന്റെ കുഞ്ഞിപ്പോക്കറ്റില്‍ സൂക്ഷിച്ചു പിടിച്ചിട്ടുണ്ട്. ഇടക്കിടെ തൊട്ടു നോക്കിക്കൊണ്ട് അവ യഥാസ്ഥാ‍നത്തു തന്നെയുണ്ട് എന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. ഭാര്യ രണ്ട് വിന്‍ഡൊ സീറ്റ് സംഘടിപ്പിച്ച് കുട്ടനെ ജനാല സീറ്റിലിരുത്തി ഒരു മയക്കത്തിനുള്ള തയ്യറെടുപ്പിലാണ്.
ട്രെയിന്‍ കിതച്ചും കുതിച്ചും ഓറ്റിക്കൊണ്ടിരിക്കുന്നു.... കുട്ടന്‍ കുഞ്ഞിക്കണ്ണ് മിഴിച്ചു പിടിച്ച് ഓടിമറയുന്ന പുറംകാഴ്ചകള്‍ കാണുകയാണ്. ഞാന്‍ പതുക്കെ മയക്കത്തിലേക്കു വഴുതി.

“മീശ മാധവന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ .....”
ഒരു കളിപ്പാട്ടക്കച്ചവടക്കാരന്‍ പീപ്പിയൂതി വരികയാണ്. പ്രേ...ന്നുള്ള ഒച്ചക്കൊപ്പം രണ്ട് ഉഗ്രന്‍ മീശകള്‍ നിവര്‍ന്നു വരും. ഓട്ടക്കണ്ണിട്ടു നോക്കിയപ്പോള്‍ അയാള്‍ അടുത്തെത്താറായി... ഡും, ഡും... എന്റെ നെഞ്ഞിടിപ്പു കൂടിക്കൂടി വരുന്നു. മാസാവസാനമാണ്... ഏറണാകുളത്തെത്തിയാല്‍ ഓട്ടോക്കു കൊടുക്കാനും , പാലിനും ഉള്ള പൈസയേ കയ്യിലുള്ളൂ..... ഈശ്വരാ‍... ചതിക്കരു....
“യ്ക്കദ് വാങ്ങിത്തര്വോ ...ച്ഛാ...” കാലിലൊരു തോണ്ടല്‍....
മെല്ലെ കണ്ണു തുറന്നപ്പൊഴെക്കും, ഭാഗ്യം, മീശമാധവന്‍ കടന്നു പോയിരുന്നു.
“അദെല്ലാം കൊള്ളില്ലാത്ത സാധനങ്ങളാ...പ്പൂ.... അച്ഛന്‍ പിന്നെ വാങ്ങിത്തരാട്ടൊ.....” (എന്റെ പേഴ് സേ.....)
കുഞ്ഞിക്കണ്ണുകളിലെ വാട്ടര്‍ ടാപ് തുറന്നു. നിശ്ശബ്ദമായി കണ്ണീരൊലിപ്പിച്ചുകൊണ്ട് അവന്‍ പുറത്തു നോക്കിയിരുന്നു
( ‘മറ്റുള്ളോരടെ മുമ്പീ വച്ച് കരയണതേ.., ചീത്തക്കുട്ട്യൊളാ...ന്ന് അപ്പൂനറിയാം’)
ചെറിയൊരു ഉള്‍ക്കുത്തോടെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്.....

‘പ്രേ...പ്രേ പ്രേ..... മീശമാധവന്‍ ന്‍ ന്‍ ന്‍.....’
അയാള്‍ വീണ്ടും വരുന്നു... ഈശ്വരാ... ഇതെന്തു പരീക്ഷണം...
കുട്ടന്‍ എന്റെ മടിയിലേക്കു ചെരിയുന്നു. മെല്ലെ ഒരു കണ്ണ് തുറന്നു ഞാന്‍ നോക്കി. അവന്‍ കുഞ്ഞിക്കണ്ണു മുഴുവന്‍ തുറന്നു പിടിച്ച് കൌതുകപൂര്‍വം മീശയെ നോക്കുകയാണ്. അവന്റെ കണ്ണുകളിലെ തിളക്കം.... പ്രതീക്ഷ...
അയാളാണെങ്കില്‍ പോകുന്നുമില്ല.
കുട്ടന്‍ നേരിയ പ്രതീക്ഷയോടെ എന്നെ നോക്കുന്നു.... എനിക്കു വയ്യ...
“എത്ര രൂപ്യാ....?”
അയാള്‍ പീപ്പി കുട്ടനു കൊറ്റുത്തിട്ട് പറഞ്ഞു .... “20 രൂപ....”
ഢിം....ദേ കെടക്ക്ണു.....
എന്താപ്പൊ ചെയ്യാ....
..............
..............
ട്രെയിന്‍ നോര്‍ത്തിലെത്തി. ഓട്ടോ പിടിച്ചു വീട്ടിനടുത്തും. പാലും ബ്രെഡും വാങ്ങാന്‍ കടയില്‍ക്കയറി. കടക്കാരന്‍ സാധനങ്ങള്‍ പാക്കറ്റിലിടുകയാണ്. കുട്ടന്റെ കണ്ണ് മിട്ടായിക്കുപ്പികളിലാണ്. തൊട്ടടുത്ത് അവന്റെ പ്രിയപ്പെട്ട മില്‍ക് ക്രീം ബിസ്കറ്റും. ഇപ്പോളവന്‍ കരച്ചില്‍ തുടങ്ങും. അതിനുമുന്‍പ് സ്ഥലം കാലിയാക്കണം....
ഞാന്‍ പേഴ്സ് തുറന്ന് ആകെയുള്ള രണ്ട് നോട്ടുകള്‍ എടുത്തു.
കുട്ടന്‍ പേഴ്സിലേക്കൊന്നു പാളി നോക്കി... ഇപ്പൊ തുടങ്ങും വാശി....
“ഈ പൈസ വേണങ്കി എട്ത്തോളൂ..ട്ടൊ....ച്ഛാ‍........”
അവന്‍ കുഞ്ഞിപ്പോക്കറ്റില്‍ കൈവച്ചുകൊണ്ടു പറഞ്ഞു.

******

February 08, 2007

മകന്‍ അഛനു പറഞ്ഞു തന്ന കഥ

(ഇതെന്റെ 4 വയസ്സുകാരന്‍ മകന്‍ ഉണ്ടാക്കി പറഞ്ഞു തന്നതാണ്)
ഒരു കാട്ടില്‍ ഒരു ആമയും മുയലും സിംഹവും ഉണ്ടായിരുന്നു. ആമ ഓട്ടത്തില്‍ ഫസ്റ്റ് ആയതു കാരണം അവനു ഭയങ്കര ഗമയായിരുന്നു. സിംഹത്തിനു അവനെ ദേഷ്യമായി. ആമയും സിംഹവും കൂടി ഓട്ടമത്സരം വച്ചു. കുരങ്ങന്‍ ചേട്ടന്‍ 1,2,3.... പറഞ്ഞു. വാലാട്ടും കിളി വിസിലടിച്ചു. ആനച്ചേട്ടന്‍ ഫ്ലാ‍ഗ് വീശി. ആമയും സിംഹവും ഒറ്റയോട്ടം. സിംഹം ഫസ്റ്റടിച്ചു. ആന ആമയെ നിലത്തടിച്ചു.

കഥേം കഴിഞ്ഞു......................

February 07, 2007

ഉഷ്ണഭൂമിയില്‍ മഴ പെയ്താല്‍...

ഇന്നലെ ഞാന്‍ കടന്ന് പോയ വഴിയാണിതെന്നു കണ്ടാല്‍ പറയില്ല...
ഇന്നലെ ആകെ ഉണങി വരണ്ട് കിടന്നിരുന്നു ഈ വഴിയാകെ... എങ്ങും ഊഷരമായ തവിട്ടു നിറം മാത്രം.....ചക്രവാളം വരെ.... മനസ്സു ചത്തുകൊണ്ടാണ് ഓരോ അടിയും മുന്നോട്ട് വച്ചത്.....

ഇന്നലെ ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. പാതയോരങ്ങളിലെല്ലാം കണ്ണിനു കുളിര്‍മ നല്‍കിക്കൊണ്ട് ജീവന്റെ പുതു നാമ്പുകള്‍ മുളപൊട്ടിയിരിക്കുന്നു.എങ്ങും തളിരുകള്‍.......